Local
നാട്ടുകാർക്ക് ദുരിതമായി ക്വാറിയിലെ മാലിന്യം തള്ളൽ: ജലസ്രോതസ്സ് നശിപ്പിക്കുന്നതിനെതിരെ പരാതി

വെസ്റ്റ് പത്തനാപുരം: കീഴുപറമ്പ് പഞ്ചായത്തിലെ വെസ്റ്റ് പത്തനാപുരം വാളപറോഡിലെ പ്രവർത്തനരഹിതമായ ക്വാറിയിൽ അജൈവ മാലിന്യവും മറ്റും തള്ളുന്നത് നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കുന്നു. 500 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് വേനൽക്കാലത്ത് ഈ ക്വാറിയിലെ നീരുറവയെ ആശ്രയിച്ചാണ് സമീപത്തെ കിണറുകളിലും മറ്റും വെള്ളം നിലനിൽക്കാറ്.
നിലവിൽ അഞ്ച് മീറ്റർ ആഴത്തിൽ വെള്ളമുണ്ടായിരുന്ന ക്വാറിയിൽ മണ്ണിട്ട് മൂടുന്നത് കാരണം കുളിയും മറ്റും മുടങ്ങിയിരിക്കുകയാണ്. ജലസ്രോതസ്സ് നശിപ്പിക്കുന്നതിനെതിരെ നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
ദുരിതം അനുഭവിക്കുന്ന നാട്ടുകാർക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ക്വാറിയിൽ മാലിന്യം തള്ളുന്നത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.