ആറ് കോടി രൂപ മുടക്കി നിർമ്മിച്ച അരീക്കോട് -ചെറുവാടി- കോഴിക്കോട് റോഡ് മണിക്കൂറുകൾക്കകം പൊളിഞ്ഞു ; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി റിയാസ്

അരീക്കോട് : ആറ് കോടി രൂപ മുടക്കി നിർമ്മിച്ച അരീക്കോട് -ചെറുവാടി- കോഴിക്കോട് റോഡിലെ എരഞ്ഞിമാവ് മുതൽ കൂളിമാട് വരെയുള്ള ഭഗത്ത് റോഡ് നിർമ്മാണം പൂർത്തിയായി ആറാം ദിവസം പൊളിഞ്ഞതിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് വർഷത്തോളം തകർന്നുകിടന്ന ഈ റോഡ് ആധുനിക രീതിയിൽ നിർമ്മിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയാവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ വാർത്തയെ തുടർന്നാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
പൊളിഞ്ഞ ഭാഗം റീടാർ ചെയ്ത് പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നീക്കം നടക്കുന്നതിനിടയിലാണ് അഴിമതിക്കാരെ കണ്ടെത്താൻ മന്ത്രി നേരിട്ട് ഇടപെട്ടത്. ഇത്തരം കാര്യങ്ങൾക്ക് കർശന നിലപാടാണ് സ്വീകരിക്കുന്നതെന്നും പിഡബ്ല്യുഡി വിജിലൻസ് വിഭാഗത്തോട് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടി ആരംഭിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
വലിയ ടോറസ് ലോറികൾ കരിങ്കല്ലുമായി ഈ വഴി പോകുന്നതാണ് റോഡ് പൊളിയാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. എന്നാൽ മുൻപ് പൊളിഞ്ഞുകിടന്നിരുന്ന ഭാഗത്തല്ല ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളുടെ ഏറെ നാളത്തെ സമരത്തിന് ശേഷമാണ് ഈ റോഡ് പുനർ നിർമ്മിച്ചത്. റോഡ് നിർമ്മാണത്തിൽ അഴിമതി നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.