മഞ്ചേരിയും മലപ്പുറവും റെയിൽപാത പരിഗണന ലിസ്റ്റിൽ: ജില്ലയ്ക്ക് പ്രതീക്ഷ

മലപ്പുറം: അരലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ പി.എം ഗതിശക്തി പദ്ധതിയുടെ പരിഗണന ലിസ്റ്റിൽ മഞ്ചേരിയും മലപ്പുറവും ഉൾപ്പെട്ടതിൽ ജില്ലയിൽ പ്രതീക്ഷയുണർന്നിരിക്കുകയാണ്.
നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്ക് റെയിൽപാത നിർമ്മിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പുതിയ റെയിൽവേ ലൈൻ എത്തിക്കുന്നതിനുള്ള സാധ്യത അറിയിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറവും മഞ്ചേരിയും ഉൾപ്പെടെ നാല് നഗരങ്ങളുടെ പട്ടിക കേരളത്തിൽ നിന്ന് കൈമാറിയിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവയാണ് ഈ നഗരങ്ങൾ.
ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ അഞ്ച് കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ പരിഗണിക്കാം എന്നതാണ് പുതിയ റെയിൽവേ ലൈനുകളുടെ കാര്യത്തിൽ കേന്ദ്ര നയം. റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച് മലപ്പുറം നഗരത്തിന്റെ ജനസംഖ്യ 1,01,386 ഉം മഞ്ചേരിയുടെ ജനസംഖ്യ 97,102 ഉം ആണ്.
നിലവിൽ രണ്ട് റെയിൽപാതകളാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്നത്. തിരുവനന്തപുരം – കാസർകോട് റെയിൽപാതയും ഷൊർണ്ണൂർ – നിലമ്പൂർ പാതയുമാണിവ. സർവേ നടത്തി നിർത്തിവച്ച നിർദ്ദിഷ്ട നിലമ്പൂർ – ഫറോക്ക് പാത പ്രാവർത്തികമാക്കിയാൽ മഞ്ചേരിയിലേക്കും മലപ്പുറത്തേക്കും റെയിൽ സൗകര്യം ലഭ്യമാകും.
സാധ്യതകൾ:
- തിരുവനന്തപുരം – കാസർകോട് റെയിൽപാതയിലെ തിരൂർ സ്റ്റേഷനാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളോട് ഏറ്റവും അടുത്തുള്ളത്. തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് 28 കിലോമീറ്ററും മഞ്ചേരിയിലേക്ക് 44 കിലോമീറ്ററും ദൂരമുണ്ട്.
- നിലമ്പൂർ – ഷൊർണ്ണൂർ റെയിൽപാതയിലെ അങ്ങാടിപ്പുറം സ്റ്റേഷനാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളോട് ഏറ്റവും അടുത്തുള്ളത്. ഇവിടെ നിന്ന് മലപ്പുറത്തേക്ക് 20 കിലോമീറ്ററും മഞ്ചേരിയിലേക്ക് 22 കിലോമീറ്ററും ദൂരമുണ്ട്.