ഊർങ്ങാട്ടിരിയുടെ ജനകീയ നായകന് വിട

ഊർങ്ങാട്ടിരി : ഏഴുപതിറ്റാണ്ട് ഊർങ്ങാട്ടിരിയുടെ രാഷ്ട്രീയ, സേവന, പൊതു പ്രവർത്തന രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കൊളക്കാടൻ കോയസ്സന് നാട് കണ്ണീരോടെ വിടനൽകി. നാട്ടുകാർക്കും കോൺഗ്രസ് പ്രവർത്തകർക്കുമിടയിൽ ബായിച്ചി എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. അംഗം, യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികളിൽ ദീർഘകാലം ഇരുന്നിട്ടുള്ള അദ്ദേഹം ഒരിക്കൽമാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം അത്തവണ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലുമെത്തി. തിരുത്തി പട്ടികജാതി കോളനിയുടെ പുരോഗതിക്കായി അവിടെ താമസിച്ച് ചെയ്ത പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഏറെ ജനകീയനാക്കിയത്. കോയസ്സന്റെ ഭൗതിക ശരീരത്തിൽ ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് കോൺഗ്രസ് പതാക പുതപ്പിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ., കെ.പി.സി.സി. ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, വി.എ. കരീം, വി. സുധാകരൻ, എം.പി. മുഹമ്മദ്, കെ. ഭാസ്‌കരൻ, ഗഫൂർ കുറുമാടൻ, ഹാരിസ്‌ബാബു ചാലിയാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. തെക്കുംമുറി ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി.