Gulf

ദുബായിലേക്കുള്ള യാത്ര സ്വപ്നമാകുമോ: ടിക്കറ്റ് നിരക്ക് കൂടും: ഹോട്ടൽ നിരക്കിലും വർദ്ധന

അബുദാബി: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുകയാണ് ദുബായ്. മത്സരം ഫെബ്രുവരി 23-നാണ് നടക്കുന്നത്. ക്രിക്കറ്റ് ലോകത്തെ തന്നെ ഇളക്കിമറിക്കാൻ കഴിയുന്ന ആവേശകരമായ പോരാട്ടമാണ് ദുബായിൽ നടക്കാൻ പോകുന്നത്. മത്സരം നേരിട്ട് കാണാൻ നിരവധി ആളുകളാണ് യുഎഇയിലേക്ക് പോകാൻ ഒരുങ്ങുന്നത്. എന്നാൽ ഇവരെ നിരാശപ്പെടുത്തികൊണ്ടുള്ള വിവരമാണ് പുറത്തുവരുന്നത്.

മത്സരം കാണുന്നതിനായി എത്തുന്ന ആളുകളുടെ തിരക്ക് മുന്നിൽകണ്ട് വിമാന, ഹോട്ടൽ ബുക്കിംഗുകളിലെല്ലാം നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ദുബായ് ഭരണകൂടം. ഇത് കളി കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യ പാകിസ്ഥാൻ രാജ്യങ്ങൾ കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് ആരാധകരും ആവേശകരമായ പോരാട്ടം നേരിട്ടുകാണുന്നതിനായി ദുബായിലേക്ക് എത്തും. ഇത് മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കം.

വിമാന ടിക്കറ്റ് നിരക്ക് 50 ശതമാനത്തോളം വർദ്ധിപ്പിക്കുമെന്നാണ് വിവരം. അവസാന നിമിഷത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കൂടാതെ ഹോട്ടലുകളിലും നിരക്ക് വർദ്ധിപ്പിക്കാനാണ് നീക്കം. അഹമ്മദാബാദിൽ നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനിടെ താമസസൗകര്യം തിരയുന്നതിൽ 1550 ശതമാനം വർധനയുണ്ടായിരുന്നതായി ഈസ് മൈ ട്രിപ്പിന്റെ സഹസ്ഥാപകനായ റികാന്ത് പിറ്റി നേരത്തെ പറഞ്ഞിരുന്നു.

സമാനമായ സാഹചര്യമാണ് ദുബായിലും ഉണ്ടാകാൻ പോകുന്നതെന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പോകാനൊരുങ്ങുന്നത് മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് എന്നീ ന​ഗരങ്ങളിൽ നിന്നാണ്. പാകിസ്ഥാനിൽ നിന്നാകട്ടെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് എന്നീ ന​ഗരങ്ങളാണ് മുന്നിൽ.

‌ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:00 മണിക്കാണ് മത്സരം നടക്കുന്നത്. രണ്ട് സെഷനുകളായിരിക്കും മത്സരം. ആദ്യ സെഷൻ ഉച്ചയ്ക്ക് 1:00 മുതൽ വൈകുന്നേരം 4:30 വരെ, തുടർന്ന് ഇടവേളയ്ക്ക് ശേഷം, രണ്ടാമത്തേത് വൈകുന്നേരം 5:10 മുതൽ രാത്രി 8:40 വരെയുമാണ് നടക്കുന്നത്.

See also  മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സഊദി

Related Articles

Back to top button