ഗാസ പോസ്റ്റുമായി ബന്ധപ്പെട്ട് ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയ്ക്ക് അനുകൂല വിധി

ഗാസയുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (എബിസി) ജോലിയിൽ നിന്ന് പിരിച്ചുവിട്ട മാധ്യമപ്രവർത്തക ആന്റോയിനെറ്റ് ലാറ്റൂഫിന് അനുകൂലമായി കോടതി വിധി. ഫെഡറൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അന്യായമായി പിരിച്ചുവിട്ടതിന് 70,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 45,511 യുഎസ് ഡോളർ) നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2023 ഡിസംബറിൽ എബിസി റേഡിയോ സിഡ്‌നിയിൽ താത്കാലിക അവതാരകയായി ജോലി ചെയ്യവെ, ഗാസയിലെ യുദ്ധത്തെക്കുറിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ലാറ്റൂഫ് പങ്കുവെച്ചിരുന്നു. “HRW റിപ്പോർട്ടിംഗ് സ്റ്റാർവേഷൻ ആസ് എ ടൂൾ ഓഫ് വാർ” എന്ന തലക്കെട്ടോടെയായിരുന്നു ഈ പോസ്റ്റ്. ഇത് എബിസിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ലാറ്റൂഫിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണ് പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാട്ടി ലാറ്റൂഫ് കോടതിയെ സമീപിക്കുകയായിരുന്നു. എബിസിയുടെ നടപടി ഫെയർ വർക്ക് ആക്ടിന്റെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. മാധ്യമസ്വാതന്ത്ര്യം, പ്രക്ഷേപകരുടെ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ വിധി വഴിയൊരുക്കിയിട്ടുണ്ട്.