റിമാൻഡ് പ്രതി കാസർകോട് ജയിലിൽ മരിച്ച സംഭവം; സ്വഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച സംഭവത്തിൽ മുബഷീറിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.
ദേളി സ്വദേശിയാണ് മരിച്ച മുബഷിർ. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് കുടുംബം രംഗത്തെത്തി. ജയിലിൽ കാണാൻ പോയപ്പോൾ മർദനമേറ്റ കാര്യം മുബഷീർ പറഞ്ഞിരുന്നുവെന്ന് മാതാവ് ഹാജിറ പറഞ്ഞു. ഒരു രോഗവും ഇല്ലാത്ത മകന് അറിയാത്ത ഗുളികൾ നൽകിയെന്നും ജയിൽ മാറ്റണമെന്ന് മുബഷീർ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു.
മരിച്ചതിന്റെ തലേദിവസം പോയപ്പോഴും മുബഷീർ ആശുപത്രിയിലായിരുന്നു. മകന്റെ മരണത്തിൽ അന്വേഷണം വേണമെന്നും മാതാവ് ഹാജിറ ആവശ്യപ്പെട്ടു. 2016ലെ പോക്‌സോ കേസിൽ ഈ മാസമാണ് മുബഷീർ അറസ്റ്റിലായത്. കാസർകോട് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം.



