മരണസംഖ്യ 55 ആയി, 20 മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണവിധേയമായില്ല

ഹോങ്കോങിലെ തായ് പോ ജില്ലയിൽ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 55 ആയി ഉയർന്നു. 250 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. തീപിടിത്തമുണ്ടായി 20 മണിക്കൂർ കഴിയുമ്പോഴും എട്ട് ടവറുകളിലെ മൂന്നെണ്ണത്തിലെ തീ നിയന്ത്രണ വിധേയമായിട്ടില്ല
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്ക് പുറമേ കെട്ടിയ മുളകളിൽ നിന്നാണ് ആദ്യം തീപടർന്നത്. പിന്നീട് കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു.
മരിച്ചവരിൽ ഒരു അഗ്‌നിരക്ഷാസേന അംഗവും ഉൾപ്പെടും. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 02: 50നാണ് ഫ്‌ളാറ്റുകളിൽ തീ പിടിത്തമുണ്ടായത്. ഫ്‌ളാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസക്കാരായി ഉള്ളത്. ഏറ്റവും ഉയർന്ന ലെവൽ 5 തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.



