Movies

പ്രണവിന്റെ ‘ഡീയസ് ഈറേ’ ഒടിയിലേക്ക്

തിയേറ്ററുകളിൽ കാഴ്ചക്കാരെ ഭയത്തിന്റെ കൊടുമുടി കയറ്റിയ ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായെത്തിയ ‘ഡീയസ് ഈറേ’. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധനം ചെയ്ത ചിത്രം, ഒപ്പം പ്രണവ് മോഹൻലാലും- ഇത്തരത്തിൽ വൻ ഹൈപ്പിൽ തിയേറ്ററുകളിലേക്കെത്തിയ ‘ഡീയസ് ഈറേ’ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.

ഹാലോവീൻ ദിനത്തിൽ ലഭിച്ച ലക്ഷണമൊത്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറെന്ന് പ്രേക്ഷകർ വിലയിരുത്തിയതോടെ ബോക്സോഫീസിൽ ‘ഡീയസ് ഈറേ’ മിന്നും പ്രകടനം തന്നെ കാഴ്ചവെച്ചു. തിയേറ്ററുകളിൽ കാണാൻ പറ്റാത്തവർക്കും കണ്ടിട്ടും മതിവരാത്തവർക്കും ഒരു സന്തോഷവാ‌ർത്ത- ‘ഡീയസ് ഈറേ’ ഒടിയിലേക്ക് എത്തുന്നു.

ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വൻ വിലയ്ക്കാണ് ജിയോ ‘ഡീയസ് ഈറേ’യെ സ്വന്തമാക്കിയതെന്നാണ് വിവരം. ഡിസംബർ 5ന് അർദ്ധരാത്രി മുതൽ ഈ ഹൊറർ ത്രില്ലർ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ഇവ‌ർ തന്നെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഒക്ടോബർ 31 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം റിലീസ് ചെയ്ത് 35 ദിവസത്തിന് ശേഷമാണ് ഒടിടി സ്‌ക്രീനിലെത്തുന്നത്. സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച ഹൊറർ ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം, ഒടിടി റിലീസിന് ശേഷം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ചിത്രമായ ‘റെഡ് റെയിൻ’സ് മുതൽ മലയാളത്തിലെ പതിവ് സിനിമാ ശൈലികളിൽ നിന്ന് വേറിട്ട് നടക്കുന്ന സംവിധായകനാാണ് രാഹുൽ സദാശിവൻ. അദ്ദേഹത്തിന്റെ സംവിധാന മികവ് ഒന്നുകൂടി മലയാളികൾക്ക് മുന്നിൽ തുറന്നുകാട്ടിയ ചിത്രമാണ് ‘ഡീയസ് ഈറേ’. വേറിട്ട അഭിനയമികവോടെ, ഇന്നുവരെ കാണാത്ത വേഷപ്പകർച്ചയിലൂടെ പ്രണവ് മോഹൻലാലും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും സിനിമയുടെ സൗണ്ട് ഡിസൈനിങുമെല്ലാം കയ്യടിനേടി. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചതും രാഹുൽ തന്നെയാണ്. ഷെഹ്‌നാദ് ജലാലിന്റെ ഛായാ​ഗ്രഹണവും ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്. വലിയ കോലാഹലങ്ങളൊന്നുമില്ലാതെ എത്തി തിയേറ്ററുകൾ കീഴടക്കിയ ചിത്രം ഒടിടിയിൽ എത്താൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും.

See also  ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയരുത്; താരങ്ങൾക്ക് വിലക്കുമായി അമ്മ

Related Articles

Back to top button