അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. യുവതിയുടെ ഐഡന്റിറ്റി താൻ ബോധപൂർവം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം.
യുവതി നൽകിയ സൈബർ അധിക്ഷേപ പരാതിയെ തുടർന്നെടുത്ത കേസിൽ സന്ദീപ് വാര്യർ നാലാം പ്രതിയാണ്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ ഇന്നലെ രാത്രി സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരയുടെ ഐഡന്റിറ്റി മനപൂർവം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും അത് ചെയ്തത് ഡിവൈഎഫ്ഐ ആണെന്നുമാണ് സന്ദീപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അന്ന് അപ്ലോഡ് ചെയ്തിരുന്നു. അത് പലരും ദുരുപയോഗം ചെയ്യുകയാണെന്നാണ് സന്ദീപിന്റെ വാദം. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ പറഞ്ഞു.



