താനൊഴിച്ച് മറ്റെല്ലാവരും കള്ളൻമാർ എന്നതാണ് വി കുഞ്ഞികൃഷ്ണന്റെ നിലപാട്: എംവി ജയരാജൻ

രക്തസാക്ഷി ഫണ്ട് തട്ടിച്ചുവെന്ന് ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കലാണെന്ന് സിപിഎം നേതാക്കൾ. തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ല. എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ള സമീപനമാണ് ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജൻ പറഞ്ഞു. പാർട്ടി കമ്മിറ്റിയിൽ രണ്ട് റിപ്പോർട്ടുകളും ചർച്ച ചെയ്ത് നിലപാട് എടുത്തതാണെന്നും എംവി ജയരാജൻ വ്യക്തമാക്കി
പാർട്ടിയുടെ സംഘടനാ രീതി പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൽ ആ നിലപാടിനൊപ്പം നിൽക്കുക എന്നതാണ്. കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാട് താനൊഴിച്ച് മറ്റെല്ലാവരും കള്ളൻമാർ എന്നതാണ്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാകില്ല. ഒരു ഫണ്ട് തട്ടിപ്പും നടന്നിട്ടില്ല.
വരവ് ചെലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ടിഐ മധുസൂദനനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. വീഴ്ച വരുത്തിയവരെ തരംതാഴ്ത്തിയിരുന്നുവെന്നും മൺമറഞ്ഞു പോയ കോടിയേരി ബാലകൃഷ്ണനെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും എംവി ജയരാജൻ പറഞ്ഞു.



