മകര വിളക്ക് ദിനത്തിലെ സിനിമാ ഷൂട്ടിംഗ്; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

മകര വിളക്ക് ദിവസത്തെ സിനിമാ ഷൂട്ടിംഗിൽ സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് കേസ്. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ഷൂട്ടിംഗ് നടന്നതെന്ന് വനംവകുപ്പ് പരിശോധിച്ച് വരികയാണ്
പമ്പയിൽ ചിത്രീകരണം നടത്തിയെന്നായിരുന്നു സംവിധായകന്റെ വാദം. സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. എന്നാൽ എഡിജിപി എസ് ശ്രീജിത്താണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞതെന്നും അനുരാജ് മനോഹർ പറഞ്ഞിരുന്നു
മകരവിളക്കിന് മുമ്പായാണ് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സംവിധായകൻ ദേവസ്വം പ്രസിഡന്റ് ജയകുമാറിനെ സമീപിച്ചത്. സന്നിധാനത്ത് സിനിമാ ചിത്രീകരണത്തിന് വിലക്കുണ്ടെന്ന് ജയകുമാർ മറുപടി നൽകിയിരുന്നു. എന്നാൽ ഇത് മറികടന്ന് ഷൂട്ടിംഗ് നടത്തിയെന്നാണ് പരാതി.



