സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, അന്വേഷണം തുടരുന്നു

ബംഗളൂരുവിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ സംസ്‌കാരം ഇന്ന് ടനക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലാകും സംസ്‌കാരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സിജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനമുണ്ടാകും
മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടിജെ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തും
സിജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും നടക്കും. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. മൂന്ന് ദിവസമായി റെയ്ഡ് നടക്കുകയാണ്. വെടിയുതിർത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



