യുഎസുമായി ധാരണയിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നു; സൈനിക നടപടി വേണ്ടിവരില്ലെന്ന് ട്രംപ്

ഇറാൻ അമേരിക്കയുമായി ധാരണയിലെത്താൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാൻ തയാറാണെന്നും സൈനിക നടപടി ആവശ്യമായി വന്നേക്കില്ലെന്നും ട്രംപ് പറഞ്ഞു. ന്യായവും നീതിയുക്തവുമായ ചർച്ചകളിൽ പങ്കെടുക്കാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന സംഘർഷ സാധ്യത പയ്യെ അയയുകയാണ്.
നിലവിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നാണ് അബ്ബാസ് അരഘ്ചി വ്യക്തമാക്കിയിരിക്കുന്നത്. ആണവപദ്ധതി വിഷയം ചർച്ച ചെയ്യാൻ ഇറാൻ തയാറാകാത്തപക്ഷം ഇറാനെതിരെ അമേരിക്ക സൈനിക നീക്കം നടത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. വിമാനവാഹിനി കപ്പലടക്കം നിരവധി യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യൻ തീരത്ത് അമേരിക്ക വിന്യസിച്ചിരിക്കുകയാണ്.
അമേരിക്ക ആക്രമിച്ചാൽ ഉടനടി അമേരിക്കൻ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടിരുന്നു.



