നിക്ഷേപകർ ഭയന്ന് പിൻമാറി; സിജെ റോയി ആറ് മാസമായി കടുത്ത മാനസിക സമ്മർദത്തിൽ

ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ആറ് മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണസംഘം കണ്ടെത്തി. കടബാധ്യതയില്ലെങ്കിലും ദുബൈയിലും കേരളത്തിലുമുള്ള റിയൽ എസ്‌റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിലുള്ളവരിൽ നിന്നും റോയ് നിക്ഷേപം സ്വീകരിച്ചിരുന്നു
കേന്ദ്ര ഏജൻസികളുടെ വലയിൽ റോയി കുടുങ്ങുമെന്ന് സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ച് ചോദിച്ചത് സമ്മർദം കൂട്ടാൻ കാരണമായെന്നാണ് നിഗമനം. പല ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനാകാതെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയെന്നാണ് സംശയിക്കുന്നത്.
ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങൾ അടക്കം റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. 30ന് നടന്ന പരിശോധനയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെയാണ് റോയിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.



