നിയമസഭയിൽ ഇന്നും ഭരണ, പ്രതിപക്ഷ ബഹളം; വിഡി സതീശനും മന്ത്രിമാരും നേർക്കുനേർ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്നും ബഹളം. സ്വർണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഇതിനെ ചെറുക്കാനായി മന്ത്രിമാരായ വി ശിവൻകുട്ടിയും എം ബി രാജേഷും പി രാജീവും രംഗത്തുവന്നു. സഭയിലെ സംഘർഷങ്ങൾ കോപ്രായമാണെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമർശത്തെ വിമർശിച്ചു കൊണ്ടാണ് സതീശൻ പ്രസംഗം തുടങ്ങിയത്
ഇന്നലെ നടന്ന സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദിച്ചെന്ന ആരോപണം സതീശൻ നിഷേധിച്ചു. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് മാറ്റണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധി കണ്ടത് എന്തിനാണെന്ന് പറയാൻ പ്രതിപക്ഷത്തെ മന്ത്രിമാർ വെല്ലുവിളിച്ചു. നിലതെറ്റിയ അവസ്ഥയിലാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്നും മന്ത്രിമാർ പറഞ്ഞു. സോണിയ ഗാന്ധി-ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയുടെ പ്ലക്കാർഡുകളേന്തിയാണ് ഭരണപക്ഷം പ്രതിപക്ഷത്തെ നേരിട്ടത്
പാർലമെന്ററി മര്യാദകളെക്കുറിച്ച് ക്ലാസ് എടുക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ്. ഇപ്പോൾ സഭയിലെ പ്രതിഷേധങ്ങളെ ന്യായീകരിക്കുന്നു. ഇതാണ് ഇരട്ടത്താപ്പ്. ഇരട്ടത്താപ്പിന്റെ നേതാവ് കൂടിയാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി എംബി രാജേഷ് വിമർശിച്ചു. സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടാൻ അവസരം ഒരുക്കുന്നത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു



