ഇറാനിലുള്ള യുഎസ് പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്ക; സമ്മർദ തന്ത്രമെന്ന് വിലയിരുത്തൽ

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ മാറണമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇറാനിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമെന്നാണ് അമേരിക്ക പറയുന്നു. ഇറാനിലെ വെർച്വൽ എംബസി വഴിയാണ് അമേരിക്ക പൗരന്മാർക്ക് നിർദേശം നൽകിയത്. ഒമാനിൽ യുഎസ്- ഇറാൻ ചർച്ച തുടങ്ങാനിരിക്കെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ഇത് ഇറാനെതിരെയുള്ള അമേരിക്കയുടെ സമ്മർദ തന്ത്രമാണെന്നാണ് വിലയിരുത്തൽ. യുഎസ്- ഇറാൻ ആണവ ചർച്ച വിജയിച്ചില്ലെങ്കിൽ ഇറാനിൽ ആക്രമണം നടത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് ഇറാനിലെ അമേരിക്കൻ പൗരന്മാർക്കുള്ള മുന്നറിയിപ്പ് ചർച്ചയാകുന്നത്. അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ലക്ഷ്യമാക്കി വന്ന ഇറാന്റെ ഡ്രോൺ അമേരിക്കൻ സൈന്യം വെടിവച്ചിട്ടിരുന്നു.
ആണവ ചർച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും പ്രദേശത്തെ പ്രോക്സി സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയും സർക്കാർ വിരുദ്ധ പ്രക്ഷോഭവും ചർച്ചയായേക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്ക് വഴിയൊരുക്കിയ ഒമാന് നന്ദി അറിയിച്ച് ഇറാൻ വിദേശകാര്യ മന്ത്രിയും രംഗത്തുവന്നിട്ടുണ്ട്.


