റഷ്യയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു; ആക്രമണം നടത്തിയത് 15 വയസ്സുകാരൻ

റഷ്യയിലെ ഉഫായിയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു. ആക്രമണം നടത്തിയത് 15 വയസ്സുകാരൻ എന്ന് സൂചന. പ്രതിയെ പോലീസ് പിടികൂടി. മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലാണ് ആക്രമണം നടന്നത്. 4 ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമെ രണ്ട് പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവർക്ക് അടിയന്തര സഹായം നൽകുന്നു എന്ന് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വിദ്യാർഥികൾ താമസിക്കുന്ന മെഡിക്കൽ സവർവകലാശാല ഹോസ്റ്റലിലേക്ക് 15 കാരൻ കടന്നുകയറുകയും പിന്നാലെ അവിടെയുണ്ടായിരുന്നവർക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നു. പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥികളുടെ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. എംബസി ഉദ്യഗസ്ഥർ ഉഫായിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
അക്രമിയായ 15കാരനെ കീഴ്പ്പെടുത്തുന്നതിനിടെയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റത്. അക്രമിയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് റഷ്യൻ പൊലീസ് വ്യക്തമാക്കി. കീഴ്പ്പെടുത്തുന്നതിനിടെ അക്രമി സ്വയം പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണ സമിതി അന്വേഷണം ആരംഭിച്ചു.


