വരവുചെലവ് കണക്കുകളിൽ പൊരുത്തക്കേട്, ദേവസ്വം ബോർഡ് വിശദീകരിക്കണമെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം നടത്തിയതിലെ വരവ് ചെലവ് കണക്കുകളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. സ്വതന്ത്ര ഓഡിറ്റിംഗിൽ കണ്ടെത്തിയ പൊരുത്തക്കേടുകളിൽ ഫെബ്രുവരി 27നകം വിശദീകരണം നൽകാനാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്
ബോർഡിന് വേണ്ടി വിജയൻ ആൻഡ് അസോസിയേറ്റ് എന്ന ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റിംഗ് നടത്തിയത്. അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് ടെൻഡറില്ലാതെ കരാർ ചെയ്തത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
അതിഥികൾക്ക് നൽകാനായി 4100 പായ്ക്കറ്റ് അപ്പം, അരവണ, വിഭൂതി, മഞ്ഞൾ, കുങ്കുമം, ആടിയ ശിഷ്ടം നെയ്, ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാർ കൊടുത്തതിന്റെ ബില്ലുകൾ ഓഡിറ്റിംഗിന് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.



