സിനിമാ ലോകത്തെ നടുക്കിയ മരണം; നടി പ്രത്യുഷയുടെ മരണത്തിൽ 23 വർഷത്തിന് ശേഷം വിധി

തെലുങ്ക് സിനിമാ ലോകത്തെ നടുക്കിയ നടി പ്രത്യുഷയുടെ മരണത്തിൽ 23 വർഷത്തിന് ശേഷം സുപ്രീം കോടതി അന്തിമ വിധി പറഞ്ഞു. 2002ൽ നടന്ന സംഭവത്തിൽ പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്‌ക്കോടതി വിധികൾ സുപ്രീം കോടതി ശരിവെച്ചു. ബലാത്സംഗം, കൊലപാതകം എന്നീ ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ സുപ്രീം കോടതി തള്ളി
ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണമായത് വിഷം ഉള്ളിൽ ചെന്നതാണെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. കേസിലെ പ്രധാന പ്രതിയും പ്രത്യുഷയുടെ കാമുകനമായിരുന്ന ഗുഡിപള്ളി സിദ്ധാർഥ് റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണ കുറ്റത്തിന് ലഭിച്ച രണ്ട് വർഷത്തെ ശിക്ഷ കോടതി ശരിവെച്ചു
ഹൈക്കോടതി വിധിക്കെതിരെ സിദ്ധാർഥ് നൽകിയ അപ്പീലും മകളുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് പ്രത്യുഷയുടെ അമ്മ സരോജിനി ദേവി നൽകിയ ഹർജിയും കോടതി തള്ളി. നാല് ആഴ്ചക്കുള്ളിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ സിദ്ധാർഥിനോട് കോടതി നിർദേശിച്ചു.



