നവകേരള സർവേക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

നവ കേരള സർവേക്ക് പച്ചകൊടി. നവ കേരള സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഇടപെടൽ സുപ്രീം കോടതി പരിശോധിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു. കേരളത്തിനുവേണ്ടി കപിൽ സിബൽ ആണ് ഹാജരായത്. സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളുടെ മൂല്യനിർണയം നടത്തുന്നതിൽ തെറ്റ് എന്താണെന്ന് സുപ്രീം കോടതി എതിർഭാഗത്തോട് ചോദിച്ചു.
സർക്കാരിന്റെ നവകേരള സർവേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണ് ഉന്നയിച്ചിരുന്നത്. സർവേയെ കുറിച്ച് സിപിഐഎമ്മിന് മുൻകൂർ അറിവെന്നും, ഉത്തരവ് വരുന്നതിന് മുൻപ് പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്ത് അയച്ചുവെന്നും ഹൈക്കോടതി കണ്ടെത്തി.വിഷയത്തിൽ നൽകിയ സത്യാവങ് മൂലം തൃപ്തികരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സർവേക്ക് സർക്കാർ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. സിപിഎം എൽഡിഎഫ് പ്രവർത്തകരെയാണ് സർവേ വോളന്റീയർമാരായി തീരുമാനിച്ചത്. ഇതിനെതിരെയാണ് കെഎസ്യു നേതാക്കളായ അലോഷ്യസ് സേവ്യർ, മുബാസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.



