ഖമേനിയുടെ താത്കാലിക പിൻഗാമി; മുതിർന്ന പുരോഹിതനായ ആയത്തുള്ള അലിറേസ അറാഫിയെ നിയമിച്ചു

അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാന്റെ ഇടക്കാല പരമോന്നത നേതാവായി മുതിർന്ന പുരോഹിതനായ ആയത്തുള്ള അലിറേസ അറാഫിയെ നിയമിച്ചു. ഖമേനിയുടെ മരണത്തെത്തുടർന്ന് രാജ്യം ഒരു പരിവർത്തന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണപരമായ ചുമതലകൾ അറാഫിയുടെ നേതൃത്വത്തിലുള്ള സമിതി നിർവഹിക്കുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ന (ISNA) റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഭരണഘടനാപരമായ നടപടിക്രമങ്ങൾ അനുസരിച്ച് രൂപീകരിച്ച ഇടക്കാല നേതൃസമിതിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹൊസൈൻ മൊഹ്‌സെനി-എജെയി, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരും ഉൾപ്പെടുന്നു.
ആരാണ് ആയത്തുള്ള അലിറേസ അറാഫി?
1959-ൽ യാസ്ദ് പ്രവിശ്യയിലെ ഒരു പുരോഹിത കുടുംബത്തിലാണ് അറാഫി ജനിച്ചത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുള്ള ഖൊമേനിയുടെ അടുത്ത അനുയായിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇറാന്റെ പുതിയ അധികാര ഘടനയിൽ ഉയർന്ന പദവികളിലേക്ക് വരാൻ സാധ്യതയുള്ള പ്രമുഖ വ്യക്തിയായാണ് അറാഫി വിലയിരുത്തപ്പെടുന്നത്.
ശനിയാഴ്ച അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury/Lion’s Roar) എന്ന സൈനിക നീക്കത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മരണം ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഖമേനിയെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായി വിശേഷിപ്പിച്ച ട്രംപ്, കൃത്യമായ ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങൾ തുടരുമെന്നും മുന്നറിയിപ്പ് നൽകി.
1989 മുതൽ 37 വർഷത്തോളം ഇറാനെ നയിച്ച ഖമേനിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും ഇറാൻ അറിയിച്ചു. 86-ാം വയസ്സിൽ അന്തരിച്ച ഖമേനി മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന നേതാവായിരുന്നു.



