പട്ടാമ്പിക്കാർക്ക് കൗതുകം; തകർന്ന് വീണ എയർ ഇന്ത്യ വിമാനം ആക്രി യാർഡിൽ

പാലക്കാട്: 5 വർഷങ്ങൾക്ക് മുൻപ് കരിപ്പൂരിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്‍റെ ഭാഗങ്ങൾ പാലക്കാട് പട്ടാമ്പിയിലെ ഒരു ആക്രി കടയിൽ പൊളിക്കാനെത്തി. 21 പേരുടെ ജീവനൊടുക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത വിമാനത്തിന്‍റെ ഭാഗങ്ങളാണ് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രി യാർഡിൽ പൊളിക്കുന്നത്. 2020 ഓഗസ്റ്റ് 7 നായിരുന്നു രാജ്യത്തെ നടുക്കിയ വിമാനാപകടം ഉണ്ടായത്.
കോവിഡ് കാലത്ത് ദുബായിൽ നിന്ന് പ്രവാസികളെയും കൊണ്ട് വന്ദേഭാരത് മിഷന്‍റെ ഭാഗമായി എത്തിയതായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ് 737 -800 എന്ന വിമാനം. കനത്ത മഴയെ തുടർന്ന് കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയിൽ നിയന്ത്രണം വിട്ട വിമാനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് വിമാനം രണ്ടായി പിളർന്നു. പൈലറ്റുമാരടക്കം 21 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.
അപകടത്തിന്‍റെ അന്വേഷണങ്ങളും മറ്റ് നിയമനടപടികളും പൂർത്തിയായതോടെ വിമാനം വിൽക്കാൻ എയർ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രാജ്യാന്തര തലത്തിൽ നടന്ന ലേലത്തിൽ പട്ടാമ്പിയിൽ നിന്നുള്ള ആക്രി സ്ഥാപനം ലേലം ഉറപ്പിച്ചത്. കേരളത്തിൽ ആദ്യമായാണ് വിമാനം ആക്രിയായി പൊളിക്കുന്നത്. കരിപ്പൂർ വിമാനാത്താവളത്തിൽ സൂക്ഷിച്ചിരുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസമാണ് വലിയ കണ്ടെയ്നറുകളിലായി പട്ടാമ്പിയിലെത്തിയത്. 45 ടണ്ണിലധികം തൂക്കമുള്ള ലോഹ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. യന്ത്രത്തിന്‍റെ പ്രധാന ഭാഗങ്ങൾ അധികൃതർ എടുത്ത ശേഷമാണ് ആക്രിയായി ലഭിച്ചത്.



