ആയുധങ്ങൾ ഉപേക്ഷിക്കുക; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്

ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും ഇറാൻ സൈന്യത്തോട് ട്രംപ് നിർദേശിച്ചു. ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇറാനിൽ ഭരണമാറ്റത്തിന് വെല്ലുവിളികളുണ്ടെന്നും ട്രംപ് പറഞ്ഞു. കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ ഒരുങ്ങുകയാണ് യുഎസ്.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാൽ സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനിയൻ എണ്ണക്കയറ്റുമതി മേഖലയുടെ ഹൃദയമായാണ് ഖാർഗ് അറിയപ്പെടുന്നത്
ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. 8 കിലോമീറ്റർ നീളവും 5 കിലോമീറ്ററോളം വീതിയും മാത്രമുള്ള ദ്വീപാണിത്. അതേസമയം ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു
മൊജ്തബക്ക് പുറമെ ഇറാൻ ആഭ്യന്തര മന്ത്രിയടക്കമുള്ള സർക്കാരിലെ പ്രധാന നേതാക്കളുടെ പേരുകളും പട്ടികയിലുണ്ട്. ആക്രമണത്തിൽ മൊജ്തബക്ക് പരുക്കേറ്റതായി നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞിരുന്നു.



