കുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവ്; തെളിവെടുപ്പിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് ജീവനൊടുക്കാൻ ശ്രമം

വാമനപുരത്ത് ഒരു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ അശ്വതി(35) തെളിവെടുപ്പിനിടെ ജീവനൊടുക്കാൻ ശ്രമിച്ചു. വാമനപുരം കണിച്ചോട് വാരിയംകോണം അശ്വതി ഭവനിൽ സുഭാഷ്-അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് 12ാം തീയതി കൊല്ലപ്പെട്ടത്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് അശ്വതി കുഞ്ഞിനെ കൊന്നത്
ഈ തുണി തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു. വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ അശ്വതി പോലീസിന്റെ കണ്ണുവെട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മേശയിൽ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ചിരുന്ന വിഷം എടുത്ത് കുടിക്കാൻ നോക്കുകയായിരുന്നു. ഇത് കണ്ട പോലീസുദ്യോഗസ്ഥർ തട്ടിമാറ്റുകയായിരുന്നു.
മുമ്പ് പലതവണ അശ്വതി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. കുഞ്ഞിനുണ്ടായിരുന്ന അസുഖത്തിലും ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയത്തിലും ഇവർ വിഷാദരോഗത്തിലായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാനും അശ്വതി ശ്രമിച്ചിരുന്നു. പക്ഷേ ഫാൻ തകർന്ന് താഴെ വീണതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു



