മുഹമ്മദ് ഷിയാസിനായി വാദിച്ച് സതീശൻ, ദീപ്തിക്കായി വാശിപിടിച്ച് കെസി വേണുഗോപാൽ

ആദ്യ ഘട്ട സ്ഥാനാർഥി പട്ടികക്ക് പിന്നാലെ കോൺഗ്രസിൽ തർക്കം തുടരുന്നു. മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്ന കെ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുമ്പോൾ കൊച്ചിയിലെ സ്ഥാനാർഥിയെ ചൊല്ലി നേതാക്കൾ തന്നെ തമ്മിൽ തല്ലുകയാണ്. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വിഡി സതീശനാണ് രംഗത്തിറങ്ങിയത്
എന്നാൽ ദീപ്തി മേരി വർഗീസ് സ്ഥാനാർഥിയാകണമെന്ന വാശിയിലാണ് കെ സി വേണുഗോപാൽ. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. അരുവിക്കര മണ്ഡലത്തിൽ അവകാശവാദം ഉന്നയിച്ച് ശബരിനാഥനും വിഎസ് ശിവകുമാറും രംഗത്തിറങ്ങി.
ഇന്നലെ രാത്രി മുഴുവൻ മാരത്തൺ ചർച്ചകളാണ് ഡൽഹിയിൽ നടന്നത്. തർക്കമുള്ള മണ്ഡലങ്ങൾ രണ്ടാംഘട്ടത്തിലേക്ക് മാറ്റി വെച്ചാണ് കോൺഗ്രസ് ഇന്നലെ ആദ്യ പട്ടിക പുറത്തുവിട്ടത്. കണ്ണൂരും കോന്നിയും ആദ്യ പട്ടികയിൽ ഇല്ല. തൃപ്പുണിത്തുറയിലും പെരുമ്പാവൂരിലും ആരാണ് സ്ഥാനാർഥിയായി വരിക എന്നതിലും സസ്‌പെൻസ് തുടരുകയാണ്



