പ്രതി സന്ദീപിനുള്ള ശിക്ഷാ വിധി ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിനുള്ള ശിക്ഷ ഇന്ന് വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരാമവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം
2023 മെയ് 10ന് പുലർച്ചെയാണ് വന്ദനദാസ് കൊല്ലപ്പെടുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് എത്തിച്ചതായിരുന്നു കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപിനെ. ഇയാൾ ആശുപത്രിയിൽ വെച്ച് പ്രകോപിതനാകുകയും സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദന അടക്കമുള്ളവരെ കുത്തുകയുമായിരുന്നു
പ്രതിക്ക് മാനസികസ്ഥിരത ഇല്ലെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗം തുടക്കം മുതലെ ശ്രമിച്ചത്. എന്നാൽ വൈദ്യപരിശോധനയിലൂടെ പ്രതിക്ക് മാനസിക പ്രശ്‌നമില്ലെന്ന് തെളിയിക്കാൻ സാധിച്ചത് പ്രോസിക്യൂഷന് നേട്ടമായി. കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു.



