നിർണായക നീക്കവുമായി പൊലീസ്; ലൈംഗിക അതിക്രമം നടന്ന കാരവൻ കണ്ടെത്തി

കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സിനിമ സെറ്റിലെ കാരവൻ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ഇതോടെ കേസിൽ തെളിവുകൾ ബലപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഫോർട്ട് കൊച്ചിയിൽ നടന്ന സിനിമ ചിത്രീകരണത്തിനിടെ തന്നെ കാരവനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ ഇടുക്കിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ്.
കണ്ടെത്തിയ കാരവനിൽ ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് പൊലീസിന്റെ തീരുമാനം. കാരവന്‍റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവൻ്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിക്ക് മുന്നിൽ വരുമ്പോൾ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. പീഡനം നടന്ന സിനിമാ സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. യുവനടിയോട് രഞ്ജിത് കാരവനിൽ വെച്ച് മോശമായി പെരുമാറിയ കാര്യം സിനിമ സെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റിൽ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യും



