പാമ്പിനുമില്ലേ മോഹങ്ങളും ആഗ്രഹങ്ങളും; സ്വർണമോതിരമണിഞ്ഞ് ചേര

കൊപ്പളം: സംസ്ഥാനത്തുടനീളം ഇപ്പോൾ പാമ്പിന്‍റെ പേടിയിലാണ് ഓരോ ആളുകളും ജീവിക്കുന്നത്. അണലിയും മോതിരവളയനുമെല്ലാം ഇന്ന് എപ്പോഴും കേട്ടുകൊണ്ടെയിരിക്കു പല പേരുകളാണ്. ഇതിനിടയിലിതാ ഇപ്പോൾ കാസർഗോഡ് നിന്നും പേടിപ്പിക്കുന്നതും കൗതുകമുള്ളതുമായ ഒരു വാർത്ത വരികയാണ്.
അഡൂർ കൊപ്പളത്താണ് സംഭവം. സി.എച്ച്. രവിയുടെ വീട്ടിൽ ബുധനാഴ്ച രാത്രയോടെ മോശവലിപ്പിൽ പാമ്പിനെ കണ്ടെത്തി. ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് സംഭവം കുറച്ച് കൗതുകമായി. ചേര പാമ്പിനെയാണ് കണ്ടത്. പക്ഷേ കൗതുകം അവിടെയല്ല. ആ പാമ്പ് ഒരു സ്വർണമോതിരം അണിഞ്ഞിരുന്നു എന്നതാണ്. മോതിരത്തിന്‍റെ വളയം പോലെ ശരീരത്തിൽ വളയങ്ങളുള്ള മോതിര വളയനെ കണ്ടിട്ടുണ്ടെങ്കിലും ആളുകൾ ആദ്യമായാണ് മോതിരമണിഞ്ഞ ചേരയെ കാണുന്നത്. സംഭവം ഒറിജിനൽ സ്വർണമോതിരമാണ്.
രവിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന മോതിരം അദ്ദേഹത്തിന്‍റെ മരണശേഷം മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്നതാണ് ചേരയെടുത്തണിഞ്ഞത്. മോതിരം കുടുങ്ങിയതിനാൽ തന്നെ ചേര അവശതയിലായിരുന്നു. തുടർന്ന് ബന്ധപ്പെട്ട ആളുകളെ വിവരമറിയിക്കുകയും അവരെത്തി മോതിരം മുറിച്ച് മാറ്റി ചേരയെ മോചിപ്പിക്കുകയും ചെയ്തു.



