കടുത്ത അതൃപ്തി; വകുപ്പ് വൈദ്യുതിയെങ്കിൽ ചുമതലയേൽക്കാനില്ല: കെ. മുരളീധരൻ

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് ലഭിച്ച കെ മുരളീധരൻ കടുത്ത അതൃപ്തിയിൽ. വകുപ്പിൽ എതിർപ്പ് അറിയിച്ച മുരളീധരൻ വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം. നേരത്തെ ആരോഗ്യവകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകൾ കെസി വേണുഗോപാൽ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെസി വേണുഗോപാൽ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനിൽകുമാറിനാണ് ആരോഗ്യം ലഭിച്ചിരിക്കുന്നത്. 2004-ൽ എ.കെ. ആന്റണി മന്ത്രിസഭയിലും മുരളീധരൻ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നൽകിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.
കോൺഗ്രസ് മന്ത്രിമാർ ആരൊക്കെ
പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിർണായകമായ ആഭ്യന്തര, വിജിലൻസ് വകുപ്പുകളാണ് നൽകിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായും, കെ. മുരളീധരൻ വൈദ്യുതി മന്ത്രിയായും ചുമതലയേൽക്കും. പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), എ.പി. അനിൽകുമാർ (ആരോഗ്യം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം. ലിജു (എക്‌സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), കെ.എ. തുളസി, റോജി എം ജോൺ എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മറ്റ് മന്ത്രിമാർ.



