Kerala

അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ചതിൽ ട്വിസ്റ്റ്; പിന്നിൽ രണ്ട് യുവതികൾ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ(26) എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനായ വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിൽ ആയ ആരതിയെ എലി വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിച്ചത്. അന്വേഷണത്തിന്റെ ഭാ​ഗമായി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തത ലഭിക്കാത്തതിനെ തു‍‌ടർന്ന് ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിൾ പേ വഴി ഡ്രൈവർക്ക് പണം കൊടുത്തതിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പിന്നീട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവരുടെ ചിത്രങ്ങൾ തയ്യാറാക്കി. ഓട്ടോഡ്രൈവർ ചിത്രങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

See also  ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Related Articles

Back to top button