നവകേരള മർദ്ദനക്കേസ് അട്ടിമറി: രണ്ട് ഗ്രേഡ് എസ്.ഐമാർക്ക് എസ്.ഐ.ടിയുടെ നോട്ടീസ്

നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഓഫീസില്‍ ശ്രമം നടന്നെന്ന മൊഴിയില്‍ എസ്‌ഐമാര്‍ക്ക് നോട്ടീസ്. അജിത് കുമാറിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എസ്‌ഐടി നോട്ടീസ് നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് പരിശോധിച്ചത് ഈ ഉദ്യോഗസ്ഥരായിരുന്നു.
എംആര്‍ അജിത് കുമാറിന്റെ ഓഫീസ് ആലപ്പുഴ ‘രക്ഷാപ്രവര്‍ത്തന’ത്തിലെ പൊലീസ് റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ട്.
എന്നാല്‍ കേസിന്റെ രേഖകള്‍ താന്‍ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാര്‍ ഇടപെട്ടത് തന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം. ജീവനക്കാരായ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് അവരുടെ ഉത്തരവാദിത്തമല്ലെന്നും അജിത് കുമാര്‍ പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായിട്ടാണ് ഈ വിശദീകരണം എഡിജിപി നല്‍കിയത്. എന്നാല്‍, കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു



