പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം: രണ്ടുപേർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ വലിയപള്ളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയ ആലുവ സ്വദേശി സുന്ദർ രാജ്, അദ്ദേഹത്തിന്റെ മകൾ ജനനി എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു കേരളത്തെ നടുക്കിയ ഈ ദാരുണ സംഭവം. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കച്ചി (വൈക്കോൽ) കയറ്റിപ്പോയ ലോറിയുമായി കാർ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു.
കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് ഏറെ പ്രയത്നിച്ചാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റൊരു യാത്രക്കാരനായ പ്രണവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ലോറിയിലുണ്ടായിരുന്നവർക്കും നിസ്സാര പരിക്കുകളുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



