Kerala

തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ജനറൽ നോളജ് പരീക്ഷണങ്ങൾക്കും പഠനത്തിനുമായി ആശ്രയിക്കുന്ന പിഎസ്‌സി (PSC) ഔദ്യോഗിക ബുള്ളറ്റിനിൽ ഗുരുതരമായ വീഴ്ച. 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുമായി ബന്ധപ്പെട്ട സമകാലിക വിവരങ്ങൾ നൽകിയ പേജിലാണ് അധികൃതർക്ക് വലിയ രീതിയിലുള്ള പിഴവ് സംഭവിച്ചിരിക്കുന്നത്.

​ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത ‘എ പ്രഗ്നന്റ് വിഡോ’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം, ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ അച്ചടിച്ചുവന്നിരിക്കുന്നത്. മേയ് 15-ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഈ വലിയ അബദ്ധമുള്ളത്. പേര് ‘രാജേഷ് തില്ലങ്കേരി’ എന്ന് കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും ചിത്രം മാറിപ്പോവുകയായിരുന്നു.

​പിഎസ് സി പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു ഔദ്യോഗിക മാധ്യമത്തിൽ ഇത്തരമൊരു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുടെ ചിത്രം വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനുശേഷം ജൂൺ ഒന്നിനും പതിനഞ്ചിനും പുതിയ ബുള്ളറ്റിനുകൾ ഇറങ്ങിയെങ്കിലും ഈ ഗുരുതര പിഴവിന്മേൽ യാതൊരുവിധ തിരുത്തോ വിശദീകരണമോ നൽകാൻ പിഎസ്‌സി ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഉദ്യോഗാർഥികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

See also  ആളില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി ഗണേഷ് കുമാർ: നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Related Articles

Back to top button