ബിശ്വനാഥ് സിൻഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാൻ സർക്കാർ തീരുമാനം. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
സംസ്ഥാന സർവീസിലെ ഏറ്റവും സീനിയറായ ബിശ്വനാഥ് സിൻഹ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ സ്വദേശിയാണ്. ഡൽഹി സ്‌കൂൾ ഓഫ് ഇകണോമിക്‌സിലെ പഠനത്തിന് ശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.
മൂന്ന് പതിറ്റാണ്ടുകാലത്തെ ഔദ്യോഗിക ജീവിതത്തിൽ ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ, മാനേജിങ് ഡയറക്ടർ, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ്, കായിക വകുപ്പുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, സെക്രട്ടറി, ഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ, പരിസ്ഥിതി, വനം മന്ത്രാലയം ജോയിന്റ് സെക്രട്ടറി, പഴ്‌സണൽ ആന്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് എസ്സി/എസ്ടി ക്ഷേമം, സാമൂഹ്യ നീതി എന്നീ വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്നിങ്ങനെയുള്ള തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അച്യുത് ശങ്കറിനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള സർവകലാശാലയിലെ ബയോഇൻഫോർമാറ്റിക്സ് വകുപ്പിന്റെ തലവനായിരുന്നു. സി-ഡിറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് നേതൃത്വം നൽകിയത് അച്യുത് ശങ്കറായിരുന്നു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.



