കള്ളാടി മണ്ണിടിച്ചിൽ; മരണം ഏഴായി: ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രം

കള്ളാടി മണ്ണിടിച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം ഏഴായി. സര്‍വേയറായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി, ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ്മ (എന്‍ജിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കള്ളാടി മണ്ണിടിച്ചിലില്‍ ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്നും മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയില്‍ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ സോണുകളായി തിരിഞ്ഞ് പുഴയിലും മൺകൂനകൾക്കിടയിലും വ്യാപകമായ തിരച്ചിലാണ് നടത്തിവരുന്നത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
അപകടസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. അവശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ ശക്തമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.



