ജിയോണയെ ശുപാർശ ചെയ്തത് ഞാൻ; സന്ദീപ് വാര്യർ വന്നപ്പോൾ ആരെങ്കിലും എതിർത്തോ: പ്ലീഡർ നിയമന വിവാദത്തിൽ ഡീൻ കുര്യാക്കോസ്

ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എം.പി രംഗത്ത്. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്സ് കോൺഗ്രസിനെ അവഗണിച്ച്, ഇടത് പശ്ചാത്തലമുള്ള ജിയോണ ജെയിംസിനെ പ്ലീഡർ സ്ഥാനത്തേക്ക് ശുപാർശ ചെയ്തു എന്ന ആരോപണത്തിലാണ് എം.പി നിലപാട് വ്യക്തമാക്കിയത്. ജിയോണയെ താൻ തന്നെയാണ് ശുപാർശ ചെയ്തതെന്നും, യോഗ്യത മാത്രമാണ് അതിന് മാനദണ്ഡമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ നിന്ന് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നപ്പോൾ ആരെങ്കിലും എതിർത്തിരുന്നോ എന്ന് ചോദിച്ച എം.പി, യുഡിഎഫിന്റെ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കാൻ തയാറാകുന്ന ആരെയും സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
ലോയേഴ്സ് കോൺഗ്രസ് ഭാരവാഹിയായ അലോഷ്യസ് നൽകിയ പരാതിയെക്കുറിച്ച് പ്രതികരിക്കാൻ ഡീൻ കുര്യാക്കോസ് വിസമ്മതിച്ചു. സംഘടനയിൽ മറ്റ് ആർക്കെങ്കിലും അതൃപ്തിയുണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും, കെപിസിസി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗ്യതയുള്ള പ്രൊഫഷണലുകളെ മുന്നോട്ട് കൊണ്ടുവരിക മാത്രമാണ് താൻ ചെയ്തതെന്നും എം.പി മാധ്യമങ്ങളോട് പറഞ്ഞു.



