വിധി പറയാനിരിക്കെ ഒന്നാം പ്രതി മുങ്ങി; ജാമ്യം റദ്ദാക്കി കോടതി

മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ വധക്കേസിൽ വിധി പറയാനിരിക്കെ ഒന്നാം പ്രതി ഒളിവിൽ. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചു കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ജാമ്യം റദ്ദാക്കിയ മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
2022 മാർച്ച് 29ന് നടന്ന കേസിലെ ഒന്നാം പ്രതിയായ നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു രണ്ടാം പ്രതി പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ മൂന്നാം പ്രതി നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് എന്നിവർക്കെതിരെയാണ് വിചാരണ നടന്നത്.കേസ് പരിഗണിച്ച മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. സൂരജ്, ഒന്നാം പ്രതി ഹാജരാകാത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
2022 മാർച്ച് 29നാണ് മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്. കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് ക്രൂരമായി ആക്രമിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ആക്രമണത്തിൽ ജലീലിന്റെ തലയോട്ടി തകർന്ന നിലയിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.കേസിലെ രണ്ടാം പ്രതിയായ ഷംസീർ മറ്റൊരു ലഹരിക്കേസിൽ ജയിലിലാണ്. ജയിലിൽ നിന്നാണ് ഇയാളെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയത്.



