Kerala

പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം; യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം

പിഎം ശ്രീ പദ്ധതിയിൽ വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകി. പിവി അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനാണ് മറുപടി.

പിഎം ശ്രീ ധാരണാ പത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു വാദം. സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്കായി ഇരുന്നൂറോളം സ്കൂളുകൾ തിരഞ്ഞെടുക്കാനാണ് ആലോചന. യുഡിഎഫ് അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച നേതാക്കന്മാരാണ് ഇപ്പോൾ മലക്കം മറിഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രത്തിൽനിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയിൽ തുടരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സർക്കാർ. സംസ്ഥാന സിലബസിൽ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുത് എന്നാണ് യുഡിഎഫിൽ പൊതുവികാരം. 265 സ്കൂളുകളിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സ്കൂളുകളിൽ മറ്റു സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്.

See also  മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശിച്ചു; പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ

Related Articles

Back to top button