വടകര എംഡിഎംഎ കേസ്; അധ്യാപകർ പ്രതിയായ സംഭവത്തിൽ എസ്.എസ്.കെ ആഭ്യന്തര അന്വേഷണം: മുഖ്യകണ്ണിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

വടകര എംഡിഎംഎ കേസിൽ അധ്യാപകർ പ്രതിയായ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സമഗ്ര ശിക്ഷ കേരള . സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം അഡീഷണൽ പ്രോജക്ട് ഡയറക്ടർ എം.കെ. ഷൈമോന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുക.
പേരാമ്പ്ര ബി.ആർ.സി ഉൾപ്പെടെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സംഘം നേരിട്ടെത്തി പരിശോധന നടത്തും. അറസ്റ്റിലായ അധ്യാപികയുടെ വിദേശയാത്ര ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിക്കായി പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ ഇയാൾ കേരളം വിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റിലായ ജിജിൻ കുര്യാക്കോസിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇയാളുടെ പങ്കിനെക്കുറിച്ചുള്ള നിർണായക സൂചന നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ അധ്യാപികമാരുമായി അടുത്ത ബന്ധമുള്ള ഒരു യുവതിയും പൊലീസ് നിരീക്ഷണത്തിലാണ്. ലഹരി ശൃംഖലയിലെ മറ്റ് അംഗങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായ അധ്യാപികമാർ ലഹരി കടത്തിന്റെ ക്യാരിയർമാരായി പ്രവർത്തിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നു. പണമിടപാടുകൾ നടത്തിയതല്ലാതെ ലഹരി കൈമാറിയിട്ടില്ലെന്നാണ് പ്രതികളുടെ മൊഴി. ഈ മൊഴികളുടെ വിശ്വാസ്യത ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് പരിശോധിച്ചുവരികയാണ്.
കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വിശദമായ ചോദ്യം ചെയ്യലിലൂടെ ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളെയും ഇടപാട് രീതികളെയും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ



