ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ്

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിലാണ് നേതാക്കളെ നോട്ടീസ് നൽകി വിളിച്ചുവരുത്തുക.സംഭവദിവസം പിണറായി വിജയന്റെ വീട്ടിലെത്തിയതും മടങ്ങിയതുമായ സിപിഐഎം നേതാക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. തിരുവനന്തപുരം ജില്ലയിലെ പ്രധാന നേതാക്കളും പൊലീസ് തയ്യാറാക്കിയ പട്ടികയിലുണ്ട്.
എം.വി. ഗോവിന്ദൻ, വി. ശിവൻകുട്ടി, വി. ജോയ്, സി.കെ. ഹരീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ആര്യ രാജേന്ദ്രൻ എന്നിവർ ഉൾപ്പെടെ 60 പേരുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയതെന്നാണ് വിവരം. പ്രധാന നേതാക്കൾക്ക് അവസാന ഘട്ടത്തിലാകും നോട്ടീസ് നൽകുക.
മുതിർന്ന നേതാക്കളുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ വാദം. അറസ്റ്റിലായവരുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. അറസ്റ്റിലായ രണ്ട് പേർ ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.ഇതോടെ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് പൊലീസ്. ഗൂഢാലോചനയിൽ പ്രത്യേകമായി കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാലും പ്രതിഷേധം വേണ്ടെന്നാണ് സിപിഐഎമ്മിലെ ധാരണ. അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും നേതാക്കൾ സഹകരിക്കുമെന്നാണ് സൂചന.



