കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ (12) മൃതദേഹം കായലിൽ കണ്ടെത്തി. കൊതുമുക്ക് പാലത്തിന് അടിയിൽ നിന്നാണ് ഫയർഫോഴ്സും പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തത്.
പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനും, പടനായർകുളങ്ങര ഗവ. വെൽഫെയർ യുപി സ്കൂളിലെ വിദ്യാർത്ഥിയുമാണ് ബിലാൽ.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ ബിലാലിനെ കാണാതാകുന്നത്. വൈകിയും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കന്നേറ്റി കായൽക്കരയിൽ നിന്ന് കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് പോലീസും ഫയർഫോഴ്സും എൻ.ഡി.ആർ.എഫും ചേർന്ന് കന്നേറ്റി കായലിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



