കൊച്ചി മെട്രൊ ഇനി ‘കേരളം മെട്രൊ’; സർക്കാരിന് ശുപാർശ സമർപ്പിച്ച് കെഎംആർഎൽ

കൊച്ചി: മെട്രൊ റെയിൽ ലിമിറ്റഡിന്‍റെ (കെഎംആർഎൽ) പേര് കേരളം മെട്രൊ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ ഇതിനായി സംസ്ഥാന സർക്കാരിന്‍റെ തത്ത്വത്തിലുള്ള അംഗീകാരം തേടി ശുപാർശ സമർപ്പിച്ചു.
കൊച്ചിയിലെ മെട്രൊ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റമെന്നാണ് വിശദീകരണം. മറ്റ് സംസ്ഥാനങ്ങളിലും മെട്രൊകളുടെ പേരുകൾ സംസ്ഥാനവുമായി ബന്ധപ്പെടുത്തിയുള്ള (ഉദാ: നാഗ്പൂർ മെട്രൊ മഹാരാഷ്ട്ര മെട്രൊ എന്നും, ലഖ്‌നൗ മെട്രോ ഉത്തർപ്രദേശ് മെട്രൊ എന്നും, അഹമ്മദാബാദ് മെട്രൊ ഗുജറാത്ത് മെട്രൊ ആയും പുനഃസംഘടിപ്പിച്ച മാതൃക ചൂണ്ടിക്കാട്ടുന്നു) ദേശീയ മാതൃക ചൂണ്ടിക്കാട്ടിയാണ് കെഎംആർഎല്ലിന്‍റെ നിർദേശം.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി തുടരുകയാണ്. രണ്ടാം ഘട്ടമായ കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രൊ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെഎംആർഎൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്.



