പി എം ശ്രീ പദ്ധതിയുമായി കേരളം മുന്നോട്ട്; രണ്ട് പ്രധാന നിബന്ധനകളുമായി സര്‍ക്കാര്‍: സൂചനയുമായി മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരിന് മാത്രമേ കരാറില്‍ നിന്ന് പിന്മാറാനാകൂ, കേരളത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപാധികളോടെയാവും പിഎം ശ്രീ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കരിക്കുലത്തിലും സ്‌കൂളുകൾ തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാരിന് അധികാരം വേണം. ഈ രണ്ട് നിബന്ധനകള്‍ അംഗീകരിച്ചാല്‍ കേരളം പിഎം ശ്രീയില്‍ ചേരും. താന്‍ ഒരു നിലപാടില്‍ നിന്നും മാറിയിട്ടില്ലെന്നും ഒരു തവണ മാത്രമാണ് പിഎം ശ്രീക്കെതിരെ സംസാരിച്ചതെന്നും വി ഡി സതീശന്‍. ‘മുന്‍ സര്‍ക്കാര്‍ ആദ്യം പിഎം ശ്രീക്ക് എതിരായിരുന്നു. പിന്നീട് മന്ത്രിസഭ അറിയാതെ ഒരു ദിവസം കരാറില്‍ ഒപ്പിട്ടുവെന്നും ഇത് താന്‍ അന്ന് ചോദ്യം ചെയ്തിരുന്നു’ വെന്നും അഭിമുഖത്തില്‍ വിഡി സതീശന്‍ പറഞ്ഞു.
നേരത്തെ നടന്ന കെപിസിസി യോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും പിഎം ശ്രീ ഉപേക്ഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാകും എന്നായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയ അഭിപ്രായം. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പദ്ധതിക്കെതിരായി എടുത്ത തീരുമാനമടക്കം യുഡിഎഫിന്റെ വിജയത്തിന് കാരണമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതു ഇടത്തില്‍ യുഡിഎഫ് ഘടക കക്ഷികളും പോഷക സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നത് തുടര്‍ന്നും വെല്ലുവിളിയായേക്കും.



