എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല; പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണം

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല. ആശുപത്രി ഇപ്പോഴും ജനറേറ്ററിന്റെ സഹായത്തിലാണ് പ്രവർത്തിക്കുന്നത്. പ്രശ്‌നം പരിഹരിക്കാൻ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. രാവിലെ പത്ത് മണിയോടെ മാത്രമേ ഇതിനായുള്ള ജോലികൾ ആരംഭിക്കൂ
ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂർ നേരം പൂർണമായും ഇരുട്ടിലായിരുന്നു. ആശുപത്രിയിലെ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തെയാണ് കെഎസ്ഇബി പഴിക്കുന്നത്. അതേസമയം കെഎസ്ഇബിക്ക് നേരെയും വിമർശനമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രോഗികളുടെ കൂട്ടിരിപ്പുകാരുടെ പ്രതിഷേധത്തെ തുടർന്ന് പുറത്ത് നിന്നും ജനറേറ്റർ എത്തിച്ചാണ് രാത്രി വൈദ്യുതി പുനഃസ്ഥാപിച്ചത്. എസ്എടി ലൈനിലും ട്രാൻസ്‌ഫോർമറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി ഇന്നലെ വൈകിട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചര വരെ പണിയുണ്ടാകുമെന്ന് രേഖാമൂലം അറിയിച്ചെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം
പണി കഴിഞ്ഞ് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറന്റ് വന്നില്ല. ആശുപത്രിയിലെ വിസിബി തകരാറിലായതാണ് കാരണം. അഞ്ചര മുതൽ ഏഴര വരെ ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കി. എന്നാൽ ഏഴരയോടെ ആശുപത്രിയിലെ രണ്ട് ജനറേറ്ററും കേടായി. ഇതോടെയാണ് ആശുപത്രി പൂർണമായി ഇരുട്ടിലായത്.
The post എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല; പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണം appeared first on Metro Journal Online.