Kerala

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ വോട്ടർ ഐഡി കാർഡുകൾ നിർമിച്ചെന്ന കേസിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായി വിവരം.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലാണ് വ്യാജ ഐഡി കാര്‍ഡ് നിർമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് ഐഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത്, അതേ ലാപ്‌ടോപ്പില്‍ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്.

ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. വോട്ടിങ്ങിനു ശേഷം 67,158 അപേക്ഷകരെ ഒഴിവാക്കി. കാണക്കാരി പഞ്ചായത്തിലെ 27 പേരുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി. മലപ്പുറത്ത് ഏഴ് പേരുടെയും പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കി. ഇത് കാർഡ് ഉടമകളും മൊഴിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത നാല് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ലോക്ക്ഡ് ആണെന്നതിനാൽ വിവരം ശേഖരിക്കുന്നതിനായി ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ചു.

രാഹുലിന്‍റെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാൻ ഉൾപ്പടെയുള്ളവരെ പ്രതിചേർത്തിരുന്ന കേസിൽ ഇടപെടൽ ഉണ്ടായതായി കണ്ടെത്തിയാൽ പ്രതിസ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

The post യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും appeared first on Metro Journal Online.

See also  നക്ഷത്ര ചിഹ്നമുള്ള ചോദ്യം: നിയമസഭയിൽ പ്രതിപക്ഷ ബഹളം, ചട്ടലംഘനമില്ലെന്ന് സ്പീക്കർ

Related Articles

Back to top button