World

അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്; ഞാന്‍ സംസാരിക്കാന്‍ സമ്മതിച്ചു; ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു: ട്രംപ്

ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുര്‍ക്കിഷ് മാധ്യമമായ ടുഡേ തുര്‍ക്കിയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. അല്‍ജസീറ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു.

അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ സംസാരിക്കാന്‍ സമ്മതിച്ചു. അതിനാല്‍ ഞാന്‍ അവരോട് സംസാരിക്കും – ട്രംപ് വ്യക്തമാക്കി. ഇറാന്‍ ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നുവെന്നും ട്രംപ് പറയുന്നു.

അതേസമയം, മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാണെന്ന് ഒമാന്‍ അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളില്‍ ഒമാന്‍ മധ്യസ്ഥതരായിരുന്നു.

അതിനിടെ, പടിഞ്ഞാറന്‍ ഇറാനില്‍ നടന്ന ആക്രമണത്തില്‍ 43 സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖ് അതിര്‍ത്തിക്ക് സമീപമുള്ള മെഹ്‌റാനിലാണ് ഇസ്രയേല്‍ അക്രമണം നടത്തിയത്. ഇറാന്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 48 ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായി ട്രംപ് വ്യക്തമാക്കി. അതേസമയം, വരും ദിവസങ്ങളില്‍ ടെഹ്‌റാനില്‍ വ്യോമാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. സൈന്യം തീവ്രമായ ശക്തിയോടെ ടെഹ്‌റാനില്‍ ആക്രമണം നടത്തുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.

See also  ഇറാനെതിരെ ഇസ്രായേൽ ആക്രമണം; ടെഹ്‌റാനിൽ ഉഗ്ര സ്ഫോടനങ്ങൾ, ആശങ്കയിൽ പശ്ചിമേഷ്യ

Related Articles

Back to top button