ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിശബ്ദത നിഗൂഢം; വിമർശനവുമായി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി. സിദ്ധിഖിന്റെ മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട വിധിയിലാണ് പരാമർശം. ഗുരുതരമായ ആരോപണമാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന രീതിയിലാണ് പ്രതികരണം. വെറും പരാമര്‍ശമല്ല ഉത്തരവിൽ എഴുതി വെക്കുകയായിരുന്നുവെന്നത് വിമർശനത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
2019ൽ ഹേമ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും അഞ്ച് വർഷം സർക്കാർ മൗനം പാലിച്ചുവെന്നാണ് കോടതി പറയുന്നത്. കോടതി ഇടപെട്ടതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നും അതിന്മേൽ തുടർനടപടികൾ ഉണ്ടായത് എന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് അതിജീവിതമാർക്ക് കരുത്ത് നൽകുമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, സിദ്ധിഖിനെതിരെയും രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. കുറ്റകൃത്യത്തിൽ സിദ്ധിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം, തെളിവുകൾ എന്നിവ കണക്കിലെടുത്താൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ ശരിയായ അന്വേഷണത്തിനും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.
The post ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിശബ്ദത നിഗൂഢം; വിമർശനവുമായി ഹൈക്കോടതി appeared first on Metro Journal Online.