കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മദ്യം പിടികൂടി; പുറത്ത് നിന്ന് എറിഞ്ഞു കൊടുത്തതെന്ന് സംശയം

കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യം പിടികൂടി. ഹോസ്പിറ്റൽ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലിൽ പുറത്തുനിന്ന് ഇത്തരം നിരവധി വസ്തുക്കളെത്തുന്നുവെന്നും തടവുപുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നുമുള്ള വാർത്തകൾ ഏറെ ചർച്ചയായതിന് ശേഷമാണ് വീണ്ടും ജയിലിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിരിക്കുന്നത്.
മദ്യത്തിനൊപ്പം ബീഡിക്കെട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പികളും ബീഡിക്കെട്ടുകളും. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
ജയിലിന്റെ മതിൽ വഴി പുറത്തുനിന്ന് ലഹരി വസ്തുക്കൾ ഉൾപ്പെടെ ജയിലിലേക്ക് എറിഞ്ഞുകൊടുക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോൾ കണ്ടെത്തിയ വസ്തുക്കളും ഹോസ്പിറ്റൽ ബ്ലോക്ക് അടയാളം വച്ച് എറിഞ്ഞുകൊടുത്തത് തന്നെയാണെന്നാണ് നിഗമനം. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.



