വഖ്‌ഫ് ഭേദഗതി; വഖ്‌ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണം; ആർ. എസ്. സി

റിയാദ്: ഭരണ ഘടനാവിരുദ്ധവും
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് നീക്കവുമാണ് വഖ്‌ഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെച്ചിരുന്നത് എന്ന് ആർ. എസ്. സി റിയാദ് നോർത്ത് സോൺ വിചാരസദസ് അഭിപ്രായപ്പെട്ടു.
വഖ്‌ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും, രാജ്യത്തെ മതങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ നിയമമെന്നും ദൈവപ്രീതി ലക്ഷ്യംവെച്ച് വകുപ്പ് ചെയ്ത ഭൂമിയുടെ അവകാശം മറ്റൊരാൾക്കും കൈകടത്താൻ മതം അനുവദിക്കുന്നില്ലെന്നും വിവിധ സെഷനുകളിൽ റിയാദിലെ മത സാംസ്‌കാരിക രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.
വഖ്‌ഫ് ട്രസ്റ്റുകളിൽ അമുസ്ലിംകളെ ഉൾപ്പെടുത്തി വഖ്‌ഫ് ബോർഡിന്റെ അധികാരങ്ങളെ സർക്കാരിലേക്ക് എത്തിക്കുന്നതിനും രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നതിനുള്ള വലിയ ശ്രങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്രം ഇത്തരത്തിലുള്ള ഭേദഗതിയിലേക്ക് നീങ്ങുന്നത്.
പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാൻ കഴിയാതെ വോട്ടിനിട്ട് പാസാക്കിയ ബില്ലിന് സുപ്രീം കോടതിയിൽ തിരിച്ചടി ലഭിച്ചത്
ആശ്വാസകരമാണ്.
മലാസിൽ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിചാരസദസ് ഐ. സി. എഫ് മുൻ റിയാദ് പ്രൊവിൻസ് സെക്രട്ടറി സൈനുദ്ധീൻ കുനിയിൽ ഉദ്ഘാടനം ചെയ്തു.
റിയാദ് നോർത്ത് ചെയർമാൻ അഷ്‌റഫ് സഅദി അധ്യക്ഷനായിരുന്ന പരിപാടിയിൽ ഷിഹാബുദ്ദീൻ മിസ്ബാഹി, ഷാനിഫ് ഉളിയിൽ, ശിഹാബ് പള്ളിക്കൽ എന്നിവർ വിഷയാവതരണം നടത്തി സംസാരിച്ചു .നിയാസ് മമ്പ്ര സ്വാഗതവും അബ്ദുൽഗഫൂർ നന്ദിയും പറഞ്ഞു.